ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാൻ തയ്യാറാകാത്തതിൽ വിശദീകരണവുമായി ശശി തരൂർ എം പി. വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിർക്കാനില്ലെന്നാണ് എംപിയുടെ ന്യായീകരണം. പദ്ധതിയെ കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് നിലപാട്.
അതേസമയം, നിവേദനത്തിൽ ഒപ്പിടാത്തതിനാൽ താൻ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം കുറിച്ചു.
പുതുച്ചേരി എം പി വി വൈത്തി ലിംഗമടക്കമുള്ള 18 യുഡിഎഫ് എംപിമാരാണ് കെ റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന പദ്ധതി നടപ്പാക്കരുതെന്ന് വ്യക്തമാക്കുന്നതാണ് നിവേദനം. പദ്ധതി കേരളത്തിന് പ്രയോജനപ്പെടുന്നതല്ലെന്നും ചെലവ് തുക താങ്ങാൻ കഴിയില്ലെന്നും നിവേദനത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാൻ നിർദേശം നൽകണമെന്നാണ് റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ യുഡിഎഫ് എംപിമാർ ആവശ്യപ്പെടുന്നത്.
നിവേദനത്തിൽ കെ റെയിലുമായി ഒരു തരത്തിലും സഹകരിക്കരുതെന്നും എം പിമാര്‍ ആവശ്യപ്പെടുന്നുണ്ട്. പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ തയ്യാറെടുക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി തരൂര്‍ നിവേദനത്തിൽ ഒപ്പിടാതെ വിട്ടുനിന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 63,941 കോടി രൂപയുടെ പദ്ധതി സംസ്ഥാനത്തെ കണക്കെണിയിലാക്കുന്നതാണെന്ന് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഉച്ചകഴിഞ്ഞ് 3ന് യുഡിഎഫ് എംപിമാരുമായി റെയില്‍വേമന്ത്രി വിഷയം ചര്‍ച്ച ചെയ്യും. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിക്കെതിരെ എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തിലാണ് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് യോഗം വിളിച്ചത്.